എണ്പതുകളുടെ ആദ്യ പകുതി .. അടിയന്തരാവസ്ഥയുടെ അവശേഷിപ്പുകൾ നിലനില്ക്കുന്ന രാഷ്ട്രീയ -സാമൂഹിക കാലഘട്ടത്തിൽ എറണാകുളം ജില്ലയിലെ ഒരു കമ്മ്യൂണിസ്റ്റ് കർഷകതൊഴിലാളി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത് .
ആ കാലഘട്ടത്തിനു ഒരു പ്രത്യേകതയുണ്ട്. ക്രിയാത്മക യൗവ്വനങ്ങൾ കേരളം കയ്യടക്കിയ കാലം. പിൻ തലമുറക്കാരായി വന്ന ഞങ്ങള്ക്ക് പക്ഷെ ആ പ്രൗഡി എത്തിപിടിക്കാൻ കഴിഞ്ഞില്ല . പുത്തൻ തലമുറയുടെ(എണ്പതുകളുടെ രണ്ടാം പകുതിയിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ) വേഗത്തിനൊപ്പം പലപ്പോഴും എത്താനും ആയില്ല.
അങ്ങിനെ ഒരു ട്രാൻസിഷൻ പിരിയഡിൽ (സാമ്പത്തിക വ്യവസ്ഥയിലും , സാമൂഹിക കാഴ്ച്ചപാടുകളിലും ,ടെക്നോളജിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു കാലഘട്ടത്തിൽ ) ജീവിക്കേണ്ടി വന്നതിന്റെ പ്രശ്നങ്ങൾ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .
ബാല്യം മാർക്ക് ചെയ്യാൻ ഓർമ്മകൾ അധികമില്ല . പട്ടിണിയും കളിക്കൂട്ടുകാരിയും ഇല്ലായിരുന്നത് കൊണ്ടുതന്നെ ബാല്യകാല സ്മൃതികളുടെ വലിയ സാധ്യതകൾ നഷ്ട്ടമായി . പിന്നെ ഉള്ളത് വീട്ടില് (നാട്ടിലും )ആദ്യമായ് എത്തിയ UPTRON TVയും കൃഷ്ണനായ് പ്രത്യക്ഷപ്പെടുന്ന നിതീഷ് ഭരദ്വാജും ഹെർബെർട്ട് പാലവും ഒക്കെ ആണ്. വരാന്തയിൽ തൂക്കിയ മാർക്സിനെയും ഏങൽസിനെയും ലെനിനേയും മുൻ തലമുറയെന്നു കൂട്ടുകാര്ക്ക് പരിചയപ്പെടുത്തിയ ,ചിലപ്പോളെല്ലാം അങ്ങിനെ വിശ്വസിച്ച കാലം . വീടിനു മുന്നിൽ അന്ന് അത്യാവശ്യം വലുപ്പവും വൃത്തിയുമുണ്ടായിരുന്ന തോട്ടിൻ കരയില്നിന്നു ചൂണ്ടയിടുന്നതിനപ്പുറം ഓർമ്മകൾ ഇന്നും വളർന്നിട്ടില്ല .
അത്തരത്തിൽ വളരെ സാദാരണമായ ബാല്യം .
പിന്നീട് സൗഹൃദ സദസ്സുകളിൽ സജീവമാകുന്നത് കൊച്ചിയിലെ പ്രീ -ഡിഗ്രീ കാലത്താണ് . 25 പൈസയുടെ ബസ് യാത്രയും കപ്പൽ ചാൽ മുറിച്ചു നീങ്ങുന്ന ജങ്കാറും . കൊച്ചിയിലേക്കുള്ള യാത്ര അന്നും ഇന്നും മോഹിപ്പിക്കുന്നത് തന്നെ.അന്നത്തെ സൗഹൃദങ്ങൾ പലതും ഇപ്പോളും സജീവമായി തുടരാൻ കഴിയുന്നുണ്ട് . അങ്ങിനെ കളിയും ചിരിയും ,കുരിശ്ശിൽ തറച്ചപോലെ പലകയിൽ ആണിയടിച്ചുവച്ച തവളയും ,ബ്യൂരട്ടും പിപ്പറ്റും ,ഫോർട്ട്‌കൊച്ചി ബീച്ചും എല്ലാമായി രണ്ടു വര്ഷം .....
ജീവിതത്തിന്റെ ഒരു കാലഘട്ടത്തിന് ഇവിടെ അതിരിടാം ..